Thursday, May 8, 2008

ദാസ് മത്തായി

കുഞ്ഞീത്വാക്കാ നാളത്തെ കാര്യം മറന്നിട്ടില്ലല്ലോ?"

ഹോട്ടല്‍ പ്രിയസഖിയിലിരുന്ന് ചായകുടിച്ചുകൊണ്ടിരുന്നവരും ചായകുടികഴിഞ്ഞ് വര്‍ത്താനിക്കുന്നവരുമെല്ലാം ചോദ്യം കേട്ട് തലയുയര്‍ത്തി.
ദുബായ്‌പടിയിലെ ആസ്ഥാന ജീപ്പ് ഡ്രൈവറായ കുഞ്ഞീത്വാക്കാനോടാണ് ചോദ്യം

"അദെന്താ ദാസപ്പാ ജ്ജങ്ങനെ ചോയ്ച്ചത് മുങ്കൂട്ടി ഏറ്റകാര്യം ഇന്നേവരെ ഞാമ്മറന്ന്‌ട്ട്‌ണ്ടോ?" " അതില്ല,ന്നാലും ന്റെ മനസ്സമാധാനത്തിന് ചോയ്ച്ചതാ"
ഇത്രേമായതോടെ കുഞ്ഞാന്‍ ചോദിച്ചു " യെന്താ ദാസപ്പാ നാളെ പരിപാടി?"

" അപ്പോ ങ്ങളറിഞ്ഞിട്ട്‌ല്ലേ, നാളെ ഓന്റെ കല്ല്യാണ നിച്ചയാ" ദാസപ്പന്‍ കുട്ടിക്ക് നാണം വന്നു . അലമ്പ് അഷറഫ് ചോദിച്ചു " എന്താടാ അന്റെ ഡിമാന്റ്?"

" ഡിമാന്റോ? യെന്ത് ഡിമാന്റ്?" " ടാ ചിക്ക്‍ലീന്റെ കാര്യേയ്"
"അങ്ങനൊന്നും പറഞ്ഞിട്ടില്ല, അതൊന്നും വാണ്ടാന്നാ അമ്മ പറഞ്ഞത്"

"അന്റമ്മയ്ക്കങ്ങനൊക്കെ പറയാം കെട്ടാമ്പോണത് ജ്ജാണ് , അല്ല ഞാം പറഞ്ഞൂന്നേള്ളൂ"

അവസാനം, നാളെ കല്യാണം ഒറപ്പിക്കുന്നതിന്റെ മുന്‍പ് രണ്ട് ലക്ഷോം നൂറ് പവനും ചോദിക്കാമെന്ന ഉറപ്പില്‍ ദാസപ്പനെ വിട്ടയച്ചു. "ടാ ജാതകം വാങ്ങ്‌ണേന്റെ മുമ്പേ പറയണം ട്ടോ പിന്നെപ്പറഞ്ഞാ കാര്യണ്ടാവൂല്ല" ദാസപ്പന്‍ ഏറ്റു.

പിറ്റേന്ന് നേരം പുലര്‍ന്നു, കാക്ക കരഞ്ഞു, ദാസപ്പന്‍ ആന്റ് ഫാമിലിയെ വഹിച്ചു കൊണ്ട് കുഞ്ഞീത്വാക്കന്റെ ജീപ്പ് കുതിച്ചു

ചായ കുടി കഴിഞ്ഞു, "ന്നാ പിന്നെ മ്മക്കാ ജാതകങ്ങ്ട്ട്.....ന്താ?"
"ആയിക്കോട്ടെ"

"ജാതകം വാങ്ങാന്‍ വെരട്ടെ, ഇയ്ക്കുംചെലത് പറയാന്‌ണ്ട്" ദാസപ്പന്‍ കുട്ടി എണീറ്റു
തലേന്ന് പറഞ്ഞുറപ്പിച്ചതില്‍ നിന്ന് അമ്പത് ശതമാനം ഇളവ് നല്‍കിക്കൊണ്ട് (പരിപാടികളില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക് അധികാരമുണ്ടായിരിയ്ക്കുന്നതാണ്)പറഞ്ഞു
"ഇയ്ക്ക് ഒരു ലക്ഷം ഉറുപ്പീം,അമ്പത് പവനും സ്ത്രീധനം വാണം" പെണ്‍ വീട്ടുകാര്‍ ഞെട്ടിത്തരിച്ചു, "അത്രീം കൊട്‌ക്കാന്‌ള്ള ആസ്തിണ്ടാര്‌ന്നെങ്കി ന്റെ കുട്ടീനെ ഞാം ജില്ലാ കളട്ട്രെക്കോണ്ട് കെട്ടിക്ക്വാര്ന്നു"

"അപ്പോങ്ങളത് തരൂല്ലാ" " മനസ്സില്ല"

"ന്നാ യ്ക്ക് ങ്ങള പെണ്ണിനീം വാണ്ട ദാ ഞാം കുടിച്ച ചായേന്റെ രണ്ടുറുപ്പ്യ, ദാ മിച്ചറിന്റെ മൂന്നുറുപ്പ്യ," അഞ്ചു രൂപ എറിഞ്ഞ് കൊടുത്ത് ദാസപ്പേട്ടന്‍ ഇറങ്ങിപ്പോന്നു........


ഇതാണ് ദാസേട്ടന്‍ അഥവാ ദാസപ്പേട്ടന്‍ അഥവാ ദാസപ്പന്‍കുട്ട്യേട്ടന്‍

ദുബായ്പടീലെ തലമൂത്ത ആശാരിയായ നാണു ആശാരി അഥവാ നാണൂട്ട്യച്ചേന്റീം, കാളിച്ചെറ്യമ്മേന്റീം മൂത്ത സന്താനം,പൂരത്തില്‍ പിറക്കണമെന്ന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചെങ്കിലും പൂരാടത്തില്‍ പിറന്ന പുരുഷന്‍, പത്താം ക്ലാസില്‍ നിന്നും അഞ്ചാറ് അഡീഷനല്‍ ഷീറ്റും ഒട്ടിച്ച എസ്സെസ്സെത്സി ബുക്കുമായി പുറത്തിറങ്ങിയ മകനെ പിറ്റേന്ന് അച്ഛന്‍ മുഴക്കോലും , ചിന്തേരും നല്‍കി അനുഗ്രഹിച്ചു. ഇന്നും ദാസപ്പേട്ടന് ഏറ്റം ഇഷ്ടള്ള പണി ചിന്തേരിടലാണ് ച്ചാല്‍ ചിന്തേരിടുമ്പോ ബാലന്‍സിനു വേണ്ടി മറ്റേ അറ്റത്ത് കൈവയ്ക്കുക.

പിന്നാലെ വന്നവര്‍ക്കൊക്കെ മൂത്താശാരിമാരായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും നമ്മകതൊന്ന്വാവണ്ട എന്നുള്ള ഒറ്റ വാശീടെ മോളില്‍ നടക്കുന്ന ഞങ്ങടെ സ്വന്തം ദാസപ്പേട്ടന്‍........

ഒരു വൈകുന്നേരം പണികഴിഞ്ഞ് വരുമ്പോ ദാസപ്പേട്ടനും കല്യാണിക്കുട്ടി മറിയക്കുട്ടിയും കണ്ടുമുട്ടി.

പൂര്‍വാശ്രമത്തില്‍ കല്യാണിക്കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ മഹിളാരത്നം ഒരിയ്ക്കല്‍ ഒരുപദേശിയെ കണ്ടുമുട്ടുകയും തുടര്‍ന്ന് പോട്ടയില്‍ ആറു ദിവസത്തെ ക്രാഷ് കോഴ്സ് , അതെത്തുടര്‍ന്ന് ആറുമാസത്തെ കരിയര്‍ കോഴ്സ് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി,മറിയക്കുട്ടി എന്ന പേരുംസ്വീകരിച്ച് ഇപ്പോ ആള്‍ക്കാരെ ഡയറക്ടായി സ്വര്‍ഗരാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയുമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്വന്തം വീട്ടില്‍ ധ്യാനം, വചനപ്രഘോഷണം എന്നീ കലാപരിപാടികളും നടത്തിവന്നിരുന്നു. ധ്യാനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക.മ കുട്ടീടെ കൈയില്‍ ഉണ്ടായിരുന്ന പച്ചവെള്ളം പാലായിമാറിയ സംഭവത്തെതുടര്‍ന്ന് ക.മ.കുട്ടീടെ രാജ്യമായ പാണമ്പിയെ കൂടാതെ അയല്‍ രാജ്യങ്ങളായ അത്തിക്കല്‍, അമ്മിനിക്കാട്, കുഞ്ഞാലിപ്പടി, പൊന്യാകുര്‍ശി എന്തിന് വിദൂര രാജ്യങ്ങളായ മണ്ണാര്‍മല, ഉച്ചാരക്കടവ്, വൈലോങ്ങര എന്നിവിടങ്ങളില്‍ നിന്നു പോലും ആളുകള്‍ ക.മ.കുട്ടിയെ ദര്‍ശിക്കാന്‍ എത്തിയിരുന്നു, ഒടുവില്‍ മറിയാനന്ദമയി എന്ന പേര് വരെ അവര്‍ക്ക് ചാര്‍ത്തപ്പെട്ടു.

അങ്ങനെയുള്ള ക.മ.കുട്ടിയുടെ മുന്‍പിലാണ് ദാസപ്പേട്ടന്‍ എത്തിപ്പെട്ടത്. ക.മ.കുട്ടി, ദാസപ്പേട്ടനെ സ്വര്‍ഗത്തിലേക്കുള്ള വിസയുടെ കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചു, പുള്ളിക്കും സന്തോഷായി. എങ്ങനേലും സ്വര്‍ഗത്തിലെത്ത്യാ മതീന്നൊരൊറ്റ ചിന്ത മാത്രായി പുള്ളിയ്ക്ക്. ഉളിയും മുഴക്കോ‍ലും ചിന്തേരുമില്ലാത്ത ലോകം, ബ്രേക്ഫാസ്റ്റിന് ബിരിയാണി അടിയ്ക്കുന്ന ലോകം അത് മാത്രായി പുള്ളീടെ മനസ്സില്‍ . ക.മ.കുട്ടി വഴിയും പറഞ്ഞുകൊടുത്തു.

അതിന്റെ മൂന്നാം ദിവസം രാവിലെ ആറ് മണിക്കുള്ള എറണാകൊളം സൂപ്പര്‍ ഫാസ്റ്റില്‍ കയറി, ദാസപ്പേട്ടന്‍ യാത്രയായി.

നാടൊട്ടുക്കും തെരച്ചിലായി, കാളിച്ചെറ്യമ്മീം എളേച്ചിമാരും, മക്കളും ഒക്കെച്ചേര്‍ന്ന് കരച്ചിലോട് കരച്ചില്‍. അപ്പോ ഒരു പുഞ്ചിരിയോടെ കല്യാണിക്കുട്ടി മറിയക്കുട്ടി കയറി വന്നു, കൃസ്ത്യാനികളായാല്‍ കോട്ടയം ശൈലീലേ സംസാരിയ്ക്കാന്‍ പാടുള്ളൂ എന്നു ശഠിച്ചിരുന്ന ക.മ.കുട്ടി ചോദിച്ചു
" എന്നാത്തിനാ കാളിച്ചേടത്തിയേ ഇങ്ങനെ കീറുന്നെ? അവനാങ്കുട്ടിയല്ല്യോ? അവനിങ്ങോട്ട് വരുമെന്നേ"

"ന്നാലും ന്റെ കല്യാണ്യേ ...അല്ല മറിയേ ഓനൊര് വാക്ക് പറഞ്ഞ്‌ട്ട് പെയ്കൂടെ ഞങ്ങക്കെന്ത് മനസ്സമാധാനാള്ളത്"

" എനിക്കൊനേ പറയാനൊള്ളൂ.....അവനൊരു നല്ല മനുഷ്യനായി തിരിച്ചു വരും"

“വന്നാ ഓന് നന്ന്” നാണൂട്ട്യച്ച ഉപസംഹരിച്ചു

ആറാം ദിവസം പണിയൊന്നുമില്ലാത്തതോണ്ട് കറങ്ങാനിറങ്ങിയ നാണൂട്ട്യച്ച ഉച്ചയ്ക്ക് വീട്ടില്‍ വന്ന് കേറി , ആ കാഴ്ച കണ്ട് പുള്ളി ഞെട്ടി ത്തരിച്ചു , കോലായീല്‍ വെണ്ണതിന്നോണ്ടിരുന്ന ഉണ്ണിക്കണ്ണന്റേം , വീണ പിടിച്ചോണ്ടിരിക്കുന്ന സരസ്വതീടേം , തിരുമാന്ധാം കുന്നിലമ്മേടേം ഫോട്ടോകളുടെ നടുക്ക് , അദ്ധ്വാനിക്കുന്നവരെ കൈനീട്ടി സ്വീകരിക്കുന്ന കര്‍ത്താവ്, കന്യാമറിയത്തിന്റെ ഒക്കത്തിരുന്ന് ചിരിയ്കുന്ന ഉണ്ണീശോ, പിന്നെ കുതിരപ്പുറത്തിരുന്ന് മുതലയെ കുന്തം കൊണ്ട് കുത്തുന്ന ഗീവര്‍ഗീസ് പുണ്യാളന്‍, അകത്ത് രാമായണത്തിന്റെ മുകളില്‍ കയറി റെസ്റ്റെടുക്കുന്ന ബൈബിള്‍.

നാണൂട്ട്യച്ച കോപം കൊണ്ട് ജ്വലിച്ചു, കാളച്ചെറ്യമ്മ കഞ്ഞി കൊടുത്ത് സമാധാനിപ്പിച്ചു, കഞ്ഞി കുടിച്ച ശേഷം പ്രിയ പുത്രന്റെ പ്രവൃത്തികളില്‍ ദു:ഖം തോന്നിയ ആ അച്ഛന്‍ കോലായിലെ ചാരു കസേരയില്‍ കിടന്ന് നെഞ്ചു തടവി മെല്ലെ കണ്ണൂകളടച്ചു

നാലുമണിക്ക് ഭാര്യ ചായേണ്ടാക്കിട്ട് വിളിച്ചു," ദാ ചായ ആയര്‍ക്കുണൂട്ടിലേ"
പുള്ളി എണീറ്റില്ല, ഉമ്മറത്ത് ചെന്ന് പിന്നെം വിളിച്ചു " ദാ നോക്കീന്നും ചായണ്ടാക്ക്യേണ്ണൂന്ന്" എഗെയ്‌ന്‍ നോ റെസ്പോണ്‍സ് അവസാനം അവര്‍ കുലുക്കി വിളിച്ചു " നീക്കിന്നും, ദാ ചായ ചൂടാറും" ആ കുലുക്കലിന്റെ ശക്തിയില്‍ നാണൂട്ട്യച്ച താഴെ വീണു പിന്നെ മെല്ലെ എണീറ്റ് മുണ്ടൊന്നഴിച്ചു കുത്തി , ചായ കുടിച്ച് ,ഷര്‍ട്ടുമിട്ട് പാതായ്ക്കര കള്ള് ഷാപ്പ് ലക്ഷ്യമാക്കി നടന്നു.

രാത്രി, നാണൂട്ട്യച്ച കേറി വന്ന സമയത്ത് ദാസപ്പേട്ടന്‍, മത്തായി സുവിശേഷം വായിക്ക്യായിരുന്നു. " ടാ ദാസപ്പാ, യെന്താടാ ജ്ജീ വായിക്ക് ണത്? ഏ, എന്തിന്റെ കേടാടാ അണക്ക്?"

വേദ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തിയ ദാസപ്പേട്ടന്‍ പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ആമേന്‍ പറഞ്ഞ് പുസ്തകം മടക്കി വച്ചു.

അനന്തരം സ്വന്തം പിതാവിനോട് പറഞ്ഞു " ദാസപ്പനല്ല അപ്പച്ചാ ദാസ് മത്തായി "

മകനെ ഒന്നുപദേശിക്കാന്‍ തന്നെ അച്ഛന്‍ തീരുമാനിച്ചു

" ടാ അന്നെ ആരോ പറഞ്ഞ് പറ്റിച്ചതാണ്" " ഞാനങ്ങനെ പറ്റുന്നവനല്ല അപ്പച്ചാ"

" ടാ മ്മളാസാരിമാരാണ്, ഇന്തുക്കള് "

" അപ്പച്ചാ അവടെ ങ്ങക്ക് തെറ്റ് പറ്റി, കര്‍ത്താവ് യേസുകൃസ്തു ആസാര്യായിരുന്നു, അപ്പോ മ്മളൊക്കെ കൃസ്ത്യാന്യാളാണ് ആദ്യം തൊട്ട്, പിന്നെ ഹിന്തുക്കളായി"

ഇത്രേമായപ്പോ നാണൂട്ട്യച്ചേന്റെ വലത്തേ കയ്യ് എറേത്തിര്‌ന്നേര്ന്ന മൊഴക്കോല്‍ വലിച്ചെടുത്തു,ഒരു പടക്കം പൊട്ടി , മത്തായി മുട്ടുകുത്തിനിന്ന് അലറി

" ഹല്ലേ ലൂയ്യാ ...ഹല്ലേ ലൂയ്യാ"

മുഴക്കോല്‍ വീണ്ടും ഉയര്‍ന്ന് താണു
" കര്‍ത്താവേ അങ്ങേക്ക് മുള്‍ക്കുരിസു വിതിച്ച അതേ കാട്ടാളനിതാ എനിയ്ക്ക് മുഴക്കോല്‍ വിതിച്ചിരിയ്ക്കുന്നു, ഇല്ലാ, മത്തായി തളരില്ല, മൂന്നാം നാള്‍ ഞാനുയിര്‍ത്തെഴുന്നേല്‍ക്കും"

ഇത്രേമായപ്പോ മാതാശ്രീ ഇടപെട്ടു" ഞ്ഞി ഓന്‍ കൊറച്ച് കഞ്ഞ്യുടിച്ചോട്ടെ ,ന്ന്‌ട്ട് മതി ബാക്കി"

ദാസ് മത്തായി ആണയിട്ടു

" ഇല്ലമ്മച്ചീ, അപ്പച്ചന്‍ മാപ്പ് പറയാതെ മത്തായി ഈ വീട്ടിന്നൊര് തുള്ളി വെള്ളം കുടിക്കൂല്ലാ"
പാതിരാത്രി ദാസ് മത്തായി വീട്ടില്‍ നിന്നിറങ്ങിപ്പോയി, അടുത്ത വീട്ടി ചെന്ന് ചോദിച്ചു

" വെല്ല്യമ്മാ ത്തിരി കഞ്ഞീന്റള്ളം കാട്ടിക്കീം, രണ്ട് വറ്റൂട്ടോളീം"

ഉയിര്‍ത്തേഴുന്നേല്‍ക്കേണ്ട മൂന്നാം ദിവസം മത്തായി ഡിമാന്റില്‍ ചെറിയ മാറ്റം വരുത്തി

" അപ്പച്ചന്‍ മാപ്പ് പറയണ്ട , വന്ന് വിളിച്ചാ മതി ഞാം പെയ്ക്കോളാം"

നാണൂട്ട്യച്ച കോപം കൊണ്ട് വിറച്ചു," ഓന ഞാം ഇപ്പോ വിളിച്ചോണ്ട് വരാം" എന്നും പറഞ്ഞ് മുഴക്കോല്‍ വീണ്ടും കൈയിലെടുത്തു

മുഴക്കോലും പിടിച്ച് വരുന്ന പിതാവിനെ കണ്ട മത്തായി കാര്യങ്ങളുടെ ഗതി മനസ്സിലാക്കി നാഷണല്‍ ഹൈവേയുടെ വലതു വശം ചേര്‍ന്ന് ഓട്ടം പിടിച്ചു കെഴക്കേക്കാരുടെ വീടിന്റെ ആറടി പൊക്കമുള്ള മതില്‍ പുഷ്പം പോലെ ചാടിക്കടന്ന് , പുള്ളി തിരിഞ്ഞ് നോക്കിയപ്പോ തൊറന്നു കെടന്ന ഗേറ്റിലൂടെ പ്രവേശിക്കുന്ന പിതാവിനെക്കണ്ട് വേഗത കൂട്ടി, വാപ്പുട്ട്യാക്കാന്റെ പെരേന്റെ പിന്നുക്കൂടെ ഓടി, വേലിചാടി അലവ്യാക്കാന്റെ വളപ്പില് കേറി, പിന്നെ വളപ്പിലെക്കാക്കാന്റെ വീട്ട് മുറ്റം ക്രോസ് ചെയ്ത് മരമില്ലിന്റെ പിന്നുക്കൂടെ വന്ന് എന്‍.എച്ച് 213 മുറിച്ച അപ്പുറം കടന്ന് വീണ്ടും വലതു വശം തിരിഞ്ഞോട്ടം തുടങ്ങി, അവസാനം ഓടിത്തളര്‍ന്ന പിതാവ് ചായക്കടേല്‍ കേറി റെസ്റ്റെടുത്തു,

ചായക്കടക്കാരന്‍ മെയ്തുട്ട്യാക്ക ചോയ്ച്ചു " ന്റെ നാണ്വോ, അനക്കാ, അന്റെ ചെറ്ക്കനാ പ്രാന്ത്?"

"ങ്ങളൊന്ന് മുണ്ടാതിരിക്കീം മെയ്തുട്ട്യാക്കാ ഓനെ നന്നാക്കാം പറ്റ്വോന്ന് ഞാനൊന്ന് നോക്കട്ടെ, തിന്നാം കൊട്ത്ത് വളര്‍ത്തീട്ട്ണ്ടെങ്കി നന്നാക്കാനും ഇയ്ക്കറിയാം"

പിന്നെ മെല്ലെ മുഴക്കോലും കുത്തി വീട്ടിലേക്കെത്തിയ നാണൂട്ട്യച്ച ഞെട്ടിപ്പോയി, അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ഇരു കൈയും നീട്ടി വിളിച്ചിരുന്ന കര്‍ത്താവ് കൈയും നീട്ടി മുറ്റത്ത് കിടക്കുന്നു, ഗീവര്‍ഗീസ് പുണ്യാളനും കുതിരേം താഴെയുള്ള മുതലേം കൂടെ അയലോക്കത്തെ ടിങ്കുപ്പട്ടീന്റൊപ്പം ഉരുണ്ട് കളിയ്ക്കുന്നു....

അടുക്കളയിലതാ കന്യാമറിയം ഉണ്ണിയേശൂനെ ഒക്കത്ത് വെച്ച് അടുപ്പിന്റെ വക്കത്തിരുന്ന് ബൈബിള്‍ കത്തിച്ച് ചായതിളപ്പിയ്ക്കുന്നു.......ദാസ് മത്തായി ചന്ദനക്കുറിയണിഞ്ഞ് വീണ്ടും ദാസപ്പന്‍ കുട്ട്യായി മാറിയിരിക്കുന്നു.......