Saturday, March 1, 2008

ഒരൊളിച്ചോട്ടവും ഒരു ദൈവം വിളിയും

പെരുമ്പുള്ളി എന്നു പറഞ്ഞാല്‍ ഒരു സംഭവമാണ്,പേടിക്കരുത് അതെന്റെ അമ്മയുടെ തറവാടാണ്. പെരിന്തല്‍മണ്ണ താലൂക്കില്‍ പൊന്യാകുര്‍ശ്ശി അംശം,ദുബായ്പടി ദേശത്താണ് പെരുമ്പുള്ളിക്കാരെ കൂട്ടമായി കാണപ്പെടുന്നത്. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് കൂടാതെ ആശാരിമാര്‍,തീയര്‍ എന്തിനു മുസ്ലീങ്ങള്‍ വരെ പെരുമ്പുള്ളി എന്ന വീട്ടുപേരിലുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചറിയാനുള്ള അടയാളമായി അതാതു ജാതിപ്പേരുകള്‍ കൂട്ടി പെരുമ്പുള്ളിക്കാരെ വിളിച്ചു പോന്നു.

അങ്ങനെ പെരുമ്പുള്ളിക്കാര്‍ പലവര്‍ഷങ്ങളായി ദുബായ്പടിയില്‍ വിരാജിച്ചുപോന്നു,പലജാതികളായിരുന്നെങ്കിലും ഒരമ്മ പെറ്റമക്കളെപ്പോലെ ,പുരുഷന്മാര്‍ ഒരു കുപ്പിയില്‍ നിന്നും കള്ളുകുടിച്ചും,ഒരുവിരലില്‍ നിന്നും അച്ചാറു തൊട്ടു നക്കിയും സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഒരു പൈപ്പില്‍ നിന്നും വെള്ളമെടുത്തും,പരസ്പരം തലയില്‍ നോക്കിയും,റേഷന്‍ കടയിലേക്ക് ഒപ്പം പോയിട്ടുമൊക്കെ സ്നേഹം പ്രകടിപ്പിച്ചു, കുട്ടികളാകട്ടെ സ്കൂളിലേക്ക് ഒരുമിച്ചു യാത്രചെയ്തും,ഒരേമാവിന്മേല്‍ കല്ലെറിഞ്ഞും,പാണ്ടിലോറികള്‍ പോകുമ്പോള്‍ ഒരുമിച്ച് അണ്ണാന്നു കൂവിയാര്‍ത്തും തങ്ങള്‍ക്കും സ്നേഹിക്കാനറിയാമെന്ന് കാണിച്ചു കൊടുത്തോണ്ടിരുന്നു. ഈ സ്നേഹമൊക്കെ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട് ട്ടോ,ഇടക്കൊക്കെ പൊട്ടലും ചീറ്റലും ഉണ്ടാകാറുണ്ടെങ്കിലും...

കാലമൊരുപാട് കഴിഞ്ഞു 1996-ലെത്തി ഞാന്‍ ഏഴാംക്ലാസില്‍ പോകുന്ന സമയം, സ്കൂള്‍ വിട്ടു വരുന്ന വഴി പൊന്ന്യാകുര്‍ശ്ശീന്നൊരു വാര്‍ത്തകേട്ടു അതിങ്ങനെയായിരുന്നു

“ ആശാര്യാളൊടത്തെ മാലതീനെ രണ്ടീസായിറ്റ് കാണാല്ല,അയിന്റൊപ്പം കൂലിപ്പണിക്കുവന്ന ഒരണ്ണാച്ചീനീം കാണാല്ല”

ബീബീസീല് ന്യൂസ് പോണപോലെ ഈ ന്യൂസും ആ ദേശത്തു സ്പ്രെഡ്ഡായി

മാലതിച്ചേച്ചീന്റമ്മ സരോജിന്യമ്മായി തറവാട്ടിലെ മണ്ഡകത്തിന്റെ മുന്നില് നിന്ന് നെഞ്ഞത്തടിച്ച് നെലോളിച്ചു

“ഓയ് ന്റെ മുത്തപ്പായ്യോളെ ഇങ്ങക്ക് ഒരുനേരം തിരി കത്തിച്ചൂന്നൊരു കുറ്റം മാത്രേ ന്റെ കുട്ടീം ഞാനു ചീത്‌ട്ടൊള്ളൂ,ആ, ഇന്നോടെന്നെ ഇങ്ങളീ ചതി കാട്ട്യേലോ...”

സരോജിന്യമ്മായീടെ ഈ നെലോളി എളേച്ചന്‍ കേട്ടു മൂപ്പര് നേരെ മൂപ്പര്‌ടെ കാരണോരടുത്ത് ചെന്ന് പറഞ്ഞു

“ വേലുഞ്ഞാട്ടാ,പെണ്ണ് പോയിട്ട് ആയ്ച്ചൊന്നായി,ഒരു വിവരോം കിട്ടീട്ടില്ല”

“ അയ്ന്പ്പോ ഞാനെന്താ ചീയ്യാ, എബടേച്ച്‌ട്ടാ ഞാം പോയി നോക്ക്‍ണത്”

“ജ്ജ് പ്പൊ എബടീം പോണ്ടാ ഞമ്മക്ക് ഒന്നങ്ങ്‌ട്ട് വെച്ചൊടുക്കാം,കാര്‍ന്നോമ്മാര ശാപണ്ടാവും,കൊറേക്കാലായിലെ വെച്ചൊട്ത്ത്‌ട്ട്”


അഭിപ്രായം ആ കുടുംബത്തിലെ എല്ലാവരും അംഗീകരിച്ചു, തൊടീലും മണ്ഡകത്തിലും ഒക്കെ ഇരുന്നു കാറ്റുകൊള്ളുന്ന കല്ലിന്റെ രൂപത്തിലുള്ള കാരണവന്മാര്‍ക്ക് കള്ളും,ചാരായോം,ചിക്കനുമൊക്കെ വച്ചുകൊടുക്കുന്ന ആ കലാപരിപാടിക്കുള്ള ദിവസം തീരുമാനിച്ചു.


പെരുമ്പുള്ളീലുള്ള തല മുതിര്‍ന്ന വ്യക്തി എന്ന നിലക്ക് എന്റെ അച്ചച്ചനും ക്ഷണം കിട്ടി,തദവസരത്തില്‍ അവിടെ സന്നിഹിതനായിരുന്ന എനിക്കും.


അങ്ങനെ ആ ദിവസം വന്നെത്തി, ഞാനടക്കമുള്ള കുഞ്ഞുകുട്ടി പരാധീനങ്ങള്‍ കാര്‍ന്നോമ്മാര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കപ്പെടുന്ന പൂവങ്കോഴികളെ നോക്കി വെള്ളമിറക്കി. ഏതോ ദിക്കില്‍ നീന്നും,ഒരു പൂജാരി വന്നു,അങ്ങോര്‍ക്ക് അസിസ്റ്റന്റായി,കൃഷ്ണന്‍‌കുട്ട്യച്ച എന്ന് ഞങ്ങളൊക്കെ സ്നേഹപൂര്‍വം വിളിക്കുന്ന കൃഷ്ണനാശാരീം നിന്നു.പൂജ തുടങ്ങി ചോപ്പും,പച്ചേം നിറമുള്ള കളത്തില്‍ വച്ച് കോഴിയുടെ തല പൂജാരി അരിഞ്ഞെടുത്തു, ആ കോഴി അടുത്തനിമിഷം കലത്തിലെത്തി.


തൊട്ടടുത്ത നിമിഷം മണ്ഡകത്തിനുള്ളില്‍ നിന്നും ഒരു കൈയില്‍ വാളുമായി കൃഷ്ണന്‍ കുട്ട്യച്ച ആര്‍ത്തു കൂവി പറന്നു വന്നു.
സരോജിന്യമ്മായീന്റെ മുന്നില്‍ ചെന്ന് നിന്ന് അച്ചടിഭാഷയില്‍ ഇപ്രകാരം ചോദിച്ചു.

“ എന്റെ പൊന്നുമോളിപ്പോള്‍ കുഞ്ഞുമോളെ കാണാത്തതിന്റെ വിഷമത്തിലായിരിക്കും,അല്ലേ”

“അതേ ന്റെ കുട്ട്യ്ബടേണ്ന്നെങ്കില്വറിഞ്ഞാമത്യേരുന്നു”

“പൊന്നുമോള്‍ ഒട്ടും തന്നെ വിഷമിക്കരുത്,എനിക്കന്തിത്തിരി കത്തിച്ചു തന്ന എന്റെ കുഞ്ഞുമോളെ സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്,തത്കാലം എനിക്കിത്രേ പറയാന്‍‌പറ്റൂ,ബാക്കി ‘കുട്ടി’ പറയും”


കുട്ടി എന്നു പറഞ്ഞാല്‍ വെറും കുട്ടിയല്ല,സാക്ഷാല്‍ കരിങ്കുട്ടി, ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവം, ആളുടെ രൂപം,സ്വഭാവം ഇതൊക്കെ വച്ചു നോക്കുമ്പോ ഏതാണ്ട് എന്നെപ്പോലെയിരിക്കും.കറുത്തനിറം, കഷ്ടിച്ച് നാലടി ഉയരം,പുള്ളീടെ മെനൂന്ന് പറഞ്ഞാല്‍ ബ്രേക് ഫാസ്റ്റ്-കള്ള്,ചിക്കന്‍, ലഞ്ച്-കള്ള്,ചിക്കന്‍ , ഡിന്നര്‍-കള്ള്,ചിക്കന്‍ പിന്നെ എടക്കെടക്ക്-പത്തുമണിക്കും,നാലുമണിക്കും നാടന്‍,എടക്കെടക്കു കൊറിക്കാന്‍ അവില്,മലര്,തവിട് എന്നിത്യാദി.പക്ഷേ എല്ലാവീടുകളിലും ഇമ്മാതിരി കര്‍മ്മം കൊടുക്കല്‍ രാത്രികാല കലാപരിപാടികളായതിനാല്‍ പുള്ളിക്ക് ഡിന്നര്‍ മാത്രമേ കിട്ടാറുള്ളൂ.അതിലൊട്ടു പരാതീല്ല.പുള്ളിക്കിഷ്ടമുള്ള ആരുടെ ദേഹത്തും പുള്ളികേറും ജസ്റ്റ് ഹാഫ് അനവര്‍

അതു കഴിഞ്ഞാ ചോദിക്കും,

“പാര്‍ക്കട്ടേ”

സഭേലുള്ള തലമൂത്ത ആളു പറയും, “ആയ്ക്കോട്ടേ”.

പിന്നെ കരിങ്കുട്ടി ബാധിച്ചവന്‍ വെട്ടിയിട്ട തടി പോലെ വീഴുന്നു,അഞ്ചുമിനിറ്റിനകം എണീക്കുന്നു,അടുത്തിരിക്കുന്ന കള്ളും കുപ്പി കൈയിലെടുക്കുന്നു.


ഹൊ, അങ്ങേരെ ക്കുറിച്ചു പറയാന്‍ തന്നെ വേണം ഒരെപ്പിസോഡ്, പറഞ്ഞോണ്ടുവന്നതെന്താച്ചാല്‍, കൃഷ്ണന്‍ കുട്ട്യച്ചേന്റെ മേത്ത് കേറിയ മുത്തപ്പായി കുട്ടി പറയും ന്ന് പരഞ്ഞോണ്ട് ഞാനിരുന്നിടത്തുവന്ന് ചോദിച്ചു,

“പാര്‍ക്കട്ടേ”,

ഞാന്‍ പറഞ്ഞു “മുത്തപ്പായ്യേ ഇത്ങ്ങള വീടല്ലേ,ഇങ്ങള്, പാര്‍ക്കേ,ഇരിക്കേ എന്താച്ചാ ചെയ്തോളീം”

അമ്മമ്മ എന്റെ വായ പൊത്തീട്ട് പറഞ്ഞു “ കുരുത്തക്കേട് ചോയ്ച്ചുവാങ്ങിക്കോളോണ്ടു എബടെ പ്പോയാലും”.

അങ്ങനെ മുത്തപ്പായി പാര്‍ത്തു.

കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള 916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്‍വെയറ് ആരെങ്കിലും കണ്ടാലോന്ന് കരുതി മൂണ്ടിന്റെ മീതേക്കൂടെ ഒരു പട്ടോണ്ട് തറ്റുടുത്ത് കരിങ്കുട്ടീടെ കോമരമായി കൂടുപ്പാശാരി തയ്യാറായി.

ഹീയ്യോന്നാര്‍ത്തു കൂവി വന്നശേഷം,കരിങ്കുട്ടി ഇവിടം വരെ വന്നതിന്റെ ക്ഷീണം മാറ്റണം എന്നു പറഞ്ഞു,ഓണ്‍ ദി സ്പോട്ടില്‍ ഒരു കുപ്പി കള്ള് കാലിയാക്കി. ശേഷം അവിടെയുള്ള എല്ലാ വീടുകളും വലം വയ്ക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടു,അതിനിട്ക്ക് മാന്വേട്ടന്റെ വീടിനു പിന്നിലുള്ള ചാണക ക്കുഴിയില്‍ വീണു എന്നു പറയണ കേട്ടു,ഞാന്‍ കണ്ടിട്ടില്ല(ഞാന്‍ കണ്ടതു മാത്രം നിങ്ങളൊക്കെ വിശ്വസിച്ചാമതി). പിന്നെ മെല്ലെ മണ്ടകത്തിനു മുന്നില്‍ നിന്ന് ഉറഞ്ഞു തുള്ളി ഇപ്രകാരം അരുളിച്ചെയ്തു.


“ കുട്ടി(മാലതി)ഇപ്പോ ആകാശത്തൂല്ല,ഭൂമീലൂല്ല, സഞ്ചരിച്ചോണ്ടിക്ക്യാണ്”

എല്ലാവരും പരസ്പരം നോക്കി ആര്‍ക്കുമൊന്നും മനസ്സിലായില്ല.

ഷ്യൂം..... രാമനാശാരിക്ക് ലൈറ്റു കത്തി, മൂപ്പര് വിശദീകരിച്ചു “ കുട്ട്യോളേ ദൈവങ്ങളൊന്നും,നേരെ ഒരു കാര്യോം പറയൂല്ല,ഇപ്പൊ ത്തന്നെ എന്താ പറഞ്ഞത് ആകാശത്തൂല്ല, ഭൂമീലൂല്ല - അതായത് അതിന്റെ രണ്ടിന്റീം എടക്കൊരു സ്ഥലത്താണ്.”

ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയുടെ കൊമ്പിലേക്കൊന്നു നോക്കി, എല്ലാവരും കൂടെ നോക്കി, സ്ത്രീകള്‍ക്കിടയില്‍ നിന്നും നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു,

പുള്ളി തുടര്‍ന്നു, “ സഞ്ചരിച്ചോണ്ടിരിക്ക്യാണ്, അതായത് മോളിലും താഴേമല്ലാതെ.... സഞ്ചരിച്ചോണ്ടിരുക്ക്യാണ്...ഈശരമ്മാരേ, പെണ്ണ് തൂങ്ങി,ഓള ആല്‍‌മാവ് സ്വര്‍ഗ്ഗത്തിക്ക് പോയീങ്ങോണ്ടിരിക്ക്യാണ്”

നെടു നിശ്വാസങ്ങള്‍ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. നെഞ്ചത്തടികളുയര്‍ന്നു പൊങ്ങി,ഇതെല്ലാം കണ്ട് ഒരാള്‍ തരിച്ചു നില്‍ക്കുകയായിരുന്നു.

വേറാരുമല്ല, നമ്മടെ കരിങ്കുട്ടി അഥവാ കൂടുപ്പാശാരി, തന്റെ വാക്കുകള്‍ക്ക് താനുദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടപ്പോള്‍ കരിങ്കുട്ടി ദയനീയമായി ഞങ്ങളെ നോക്കിപ്പറഞ്ഞു “ പെണ്ണ് ബസ്സില് പോയീങ്ങോണ്ടിരിക്ക്യാണ് ന്ന് മാത്രേ ഞാന്‍ പറയാന്‍ വിചാരിച്ചിട്ടുള്ളൂ”

ക്ലൈമാക്സ്:

പൂജകഴിഞ്ഞു, ഭക്ഷണവും,ജലസേചനവും കഴിഞ്ഞു.

എല്ലാവരും പിരിയാന്‍ തുടങ്ങി, കൂടുപ്പാശാരി പറഞ്ഞു ഒരു മിനിറ്റ്.

പുള്ളി നേരെ കൃഷ്ണന്‍ കുട്ട്യച്ചേന്റെ വീട്ടില്‍ ചെന്നു ചോയ്ച്ചു “എബടേ ജാന്വോ കൃഷ്ണന്‍ ?”

“ ഓല് ദാ ഇപ്പൊ ഒറങ്ങീട്ടോള്ളൂ”

“ ആഹാ‍ ഓനങ്ങനെ ഒറങ്ങ്യാപറ്റൂല്ലല്ലോ,വ്‌ളിക്കോനെ”

കൃഷ്ണന്‍ കുട്ട്യച്ച മൂണ്ടും വാരിച്ചുറ്റി വന്നു. “ എന്താ കുഞ്ഞാട്ടാ കാര്യം?”

“ എന്താ കാര്യന്നോ, എട ചങ്ങായ്, അനക്കറിയൂല്ല ന്ന് ണ്ടെങ്കി ജ്ജത് പരഞ്ഞാ മതി,ഈ കുട്ടി പറയും കുട്ടി പറയും ന്ന് പറയാനെന്താ ഞാനാ പെണ്ണിന്റെ പിന്നാലെ നടക്ക്വാ”